Monday, February 8, 2021

മറവിരോഗം

 വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറക്കുമോ നീയെന്റെ മൗനഗാനം ...ഒരുനാളും നിലക്കാത്ത വേണുഗാനം", കുട്ടനങ്ങനെയാണ്... സന്തോഷം വന്നാലും സങ്കടം വന്നാലും പഴയ പാട്ടുകൾ വരികൾ ഓർത്തെടുത്ത് പാടും. 

ഇക്കുറിയും നേർച്ചയിടാൻ തന്നെ വന്നതാണ്. പക്ഷെ എന്തെഴുതാൻ? 2020 എങ്ങോട്ട് പോയെന്നറിയാൻ വെറുതേ ഡയറി മറിച്ച് നോക്കി. ഒരു ഉണങ്ങിയ ഒലിയാണ്ടെർ(അരളി) പൂ കിട്ടി, കഴിഞ്ഞ ഫെബ്രുവരിയിലെ താളുകൾക്കിടയിൽ നിന്ന്, ബാക്കി  ഡയറി ശൂന്യം. ഫോൺ ഗാലറിയിലും പരതി...ടാക്സി രസീതുകളും, സ്ക്രീൻഷോട്ടുകളും മാത്രം...

ഒരു വർഷം കാണാതായത് പോലെ. പോലെയല്ല അങ്ങിനെ തന്നെ.


പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാവും- എനിക്കിപ്പോ മുഖങ്ങൾ മറന്ന് പോകുന്ന രോഗം പിടിപെട്ടിരിക്കുന്നു. എന്നും കാണുന്ന അശ്വിനും , ഫേസ് ടൈമിൽ കാണുന്ന രണ്ടിടത്തെയും അച്ഛനും അമ്മയും  ഒഴിച്ച് മറ്റാരുടെയും മുഖങ്ങൾ ശെരിക്കോർമ്മയില്ല. 

വക്കീൽ അങ്കിളിനെ കാണാൻ എങ്ങനിരിക്കും? താടിയുണ്ടായിരുന്നോ? നരച്ചിട്ടായിരുന്നോ? വൽസാന്റിയുടെ ചെവി തോടായിട്ട് , തോടായിട്ട്‌ തൂങ്ങിപ്പോയിരുന്നില്ലേ? അതോ അത് ഹസീനുമ്മയുടെ ആണോ? ചന്ദ്രികയ്ക്കാണോ  തങ്കമണിക്കാണോ കണ്ണിന് താഴെ കാക്കപുള്ളിയുള്ളത്?   കുടക്കാരൻ ഡിക്കൻസിനു കണ്ണാടിയുണ്ടായിരുന്നോ? മുക്കവലയിലെ ബാർബർ ഷാപ്പിന് മുന്നിൽ മോഹൻലാലായിരുന്നോ ? അതോ സുരേഷ് ഗോപിയോ?ഒക്കെ ഒരു പുക പോലെ. ഓർമ്മകുറവെന്ന് പറയാമോ ഇതിനെ ?? ഓർമ്മയില്ലായ്‌മമ്മ അല്ലെ ശെരി? 

മുഖങ്ങൾ  മാത്രമല്ല, നെടുമ്പള്ളി കുളത്തിലെ പായൽ പോലെ ഒരറ്റത്തുനിന്നു നാടോർമ്മകളിലേക്ക് മറവി പടരുന്നത് ഞാൻ അറിയുന്നുണ്ട്...

അച്ഛമ്മ ഭരണി നാളായിരുന്നോ? അപ്പൊ ശാരദ, മകയിരം എന്ന് പറഞ്ഞ് പുഷ്പ്പാഞ്ജലിക്ക്  ശീട്ട് എടുത്തിരുന്നത് ആർക്ക് വേണ്ടിയായിരുന്നു? ഇനി സിനിമയിലെങ്ങാനും കണ്ടതാണോ? നാട്ടിലെ പിൻ നമ്പർ 6..0...ഏയ് 695  അല്ലെ? റോഡിൽ നിന്ന് വീട്ടിലേക്ക് 9  പടികളായിരുന്നില്ലേ?കിണറ്റിങ്കരയിലെ ഇലവങ്ങം ഇപ്പോഴുമുണ്ടോ? മതില് പണിഞ്ഞപ്പോൾ മുറിച്ചുകളഞ്ഞത് ഏത് മരമായിരുന്നു? അവിയലിന് വെളുത്തുള്ളി അരക്കാറുണ്ടായിരുന്നോ? പുട്ടിന് അരി വറുത്താണോ പൊടിക്കേണ്ടെ അതോ പൊടിച്ച് വറുക്കണോ? ഒക്കെ മറന്നതാണ്.

പണ്ട്, പഞ്ചസാര കട്ട് തിന്നാൽ പഠിച്ചതൊക്കെ മറന്ന് പോവുമെന്ന് അച്ഛമ്മ പറയുമായിരുന്നു! 

എന്നും ഒരു കിണ്ണം പഞ്ചസാര കട്ട് തിന്നിട്ട് എട്ടിന്റെ എഞ്ചുവടി കാണാതെ പറഞ്ഞ് ഒന്നും മറന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തിയിരുന്ന കുട്ടിയെ ഇന്ന് മറവിയുടെ അറ്റത്ത് നിന്ന് പിടിച്ച് കൊണ്ടുവന്നിട്ടുണ്ട്. നിറയെ മണികളുള്ള വെള്ളിക്കൊലുസ്സിലും, കരപ്പനടിച്ച പഴയ പെറ്റിക്കോട്ടിലും ഒരൽപം മറവിയുടെ പച്ചപായൽ...സാരമില്ല. കുട്ടി ഇവിടിരിക്കൂ, ഇനി പായൽ പറ്റണ്ട! അക്ഷരം മറക്കാത്ത കാലം എനിക്ക് ഇടയ്ക്ക് വന്ന് കാണാല്ലോ...ഇവിടിരിക്കൂ....  

Tuesday, April 14, 2020

വലിയ കുങ്കുമപൊട്ട് തൊടുന്ന സ്ത്രീകൾക്ക് ഒരു പ്രത്യേക ഭംഗിയാണെന്ന പക്ഷമാണ് ഞാൻ. പണ്ട് മൈസൂരിൽ ജോലി ചെയ്തിരുന്ന കാലത്ത് ഞാനും ഇടക്ക്‌ വലിയ പൊട്ട് തൊട്ട് ഓഫീസിൽ പോയിരുന്നു. മെസ്സിൽ എന്നെ സ്ഥിരം നോക്കിയിരുന്ന പയ്യൻ ഒരിക്കൽ പൊട്ട് കൊള്ളില്ലെന്ന് പറഞ്ഞതോടു കൂടി ആത്മവിശ്വാസം പോയിക്കിട്ടി. ഇന്നിപ്പോ ഇവിടെ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാൻ വന്ന  നടി സുഹാസിനി വലിയ പൊട്ട് തൊട്ടു കണ്ടപ്പോൾ വീണ്ടും ഒരാശ...

ലത മാമി തുടങ്ങിവച്ചതാണ്  വലിയ പൊട്ടിനോടുള്ള കൗതുകം. മുടി നെടുകെ വകഞ്ഞ് നെറുകയിൽ ധാരാളം സിന്ദൂരവും, ഒരു വലിയ ചുമന്ന  വട്ടപ്പൊട്ടുമില്ലാതെ ലത മാമിയെ ഞാൻ കണ്ടിട്ടേ ഇല്ല. അമ്പലത്തിൽ പോയി വരുന്ന സന്ധ്യകളിൽ അച്ഛന്റെയൊപ്പം ബാബു മാമനെ കാണാൻ  പോകുക പതിവായിരുന്നു, ചെറുപ്പത്തിൽ. വരാന്ത കഴിഞ്ഞുള്ള ചെറിയ മുറിയിൽ ദേഹമാസകലം എണ്ണതേച്ച് ചാരികിടക്കാറുള്ള ബാബുമാമനെ കുറി  തൊടീക്കേണ്ടടത് എൻ്റെ ജോലിയാണ്...അച്ഛനും ബാബുമാമനും എപ്പോഴും "കൊച്ചുങ്ങൾ കേൾക്കാൻ പാടില്ലാ" ത്തതെന്തെങ്കിലും പറയാൻ  ഉണ്ടാവും. ആ  തക്കത്തിന്  ലതമാമിയുടെ നേന്ദ്രൻകായ ഉപ്പേരി വാങ്ങിത്തിന്നു ഞാൻ വീട്ടിലേക്കോടും.

വിശേഷദിവസങ്ങളിൽ തൂക്കുപാത്രങ്ങളിൽ പായസവും കറികളും കൊണ്ട് അങ്ങോട്ടേക്കുള്ള  ഓട്ടവും, പഴയ സ്‌കൂൾ പാവാടയുടെ പോക്കറ്റിൽ പറ്റിയിരിക്കാറുള്ള നേന്ദ്രൻകായ ഉപ്പേരിയുടെ പൊടിയും, അമമ്മയോട് വർത്തമാനം പറയാൻ മതിലിനു മുകളിലേക്ക് പൊങ്ങിവരുന്ന സിന്ദൂരം പടർന്ന വലിയ പൊട്ടുതൊട്ട നെറ്റിയും പഴയ നാടോർമ്മകളാണ്...

ബാബുമാമന്റെ  പാർട്ടി പ്രവർത്തനകാലത്ത് ആറന്മുളയിൽ നിന്നോ മറ്റോ കൂട്ടിക്കൊണ്ടുവന്നതാണ് മാമിയെ. അവരുടെ പ്രത്യേകതാളത്തിലുള്ള വർത്തമാനവും, ഇപ്പൊ അഴിഞ്ഞുവീണേക്കും എന്ന പോലെ വാരികെട്ടിയ മുടിയും, ചില്ല് പൊട്ടിച്ചിതറുന്നപോലുള്ള ചിരിയും ഞങ്ങൾ കുട്ടികളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിരുന്നത്. മുഷിഞ്ഞ മുണ്ടും,ബ്ലൗസും, കൂടിവന്നാൽ നൈറ്റിയും മാത്രം ധരിച്ചിരുന്ന ഞങ്ങളുടെ അമ്മമാരെ കണ്ടുശീലിച്ച ഞങ്ങൾ, ലാതമാമി സിനിമനടികളേക്കാൾ സുന്ദരിയാണെന്ന് സംശയലേശം വിശ്വസിച്ചിരുന്നു .

ഏട്ടൻ്റെ പത്താം ക്ലാസ് റിസൾട്ട് വന്ന ദിവസമാണ് ബാബുമാമനെ ആരൊക്കെയോ ചേർന്ന് വെട്ടിയത്‌. ആ ബഹളത്തിൽ തൻ്റെ സ്‌കൂൾ ഫസ്റ്റ് മുങ്ങിപ്പോയെന്ന് പരിഭവം പറഞ്ഞെങ്കിലും ആശുപത്രിയിൽ നിന്നും അരക്കു കീഴ്പ്പോട്ട് തളർന്ന് തിരിച്ചെത്തിയ ബബുമാമൻ, ഒരു കാൽക്കുലേറ്റർ  ഏട്ടന് സമ്മാനാമായി കൊടുത്തതോടെ ആളുടെ പരിഭവം മാറി.

ആ ദിവസങ്ങളിൽ ലത മാമി പൊട്ടു തൊട്ടിരുന്നോ എന്ന് ഓർമയില്ല...തൊട്ടിരുന്നിരിക്കണം...ചിലപ്പോൾ തോന്നും ആ  പൊട്ടും സിന്ദൂരവും മാത്രമായിരുന്നു അവരെന്ന്...

പ്ലസ് ടു കാലത്തു ഒരിക്കൽ പതിവില്ലാതെ ലതമാമിയെ ചുരിദാറിട്ടു കണ്ടതോർമ്മയുണ്ട്. പതിവ് പോലെ നേന്ദ്രൻകായ തേടിപ്പോയ എനിക്ക് അന്ന് അലമാരയിൽ നിന്നൊരു ഫോറിൻ മിട്ടായി എടുത്ത് തന്നു അവർ.

സ്മിതേച്ചിയുടെ കല്യാണം കൂടാൻ വന്ന മിഥുനേട്ടൻ, പിറ്റേന്ന് അതെ മിട്ടായി മറ്റൊരെണ്ണം തന്നപ്പോൾ സംശയം തോന്നാനും മാത്രമുള്ള  കളങ്കം സംഭരിച്ചിരുന്നില്ല,  അന്ന് ഞാൻ.


ബാബുമാമൻ മരിച്ച ദിവസമാണ് ലത മാമിയെ അവസാനം കണ്ടത്. ദൃതി പിടിച്ച് മായ്ച്ച്‌  കളഞ്ഞ പൊട്ടും സിന്ദൂരവും അവരുടെ നെറ്റിയിൽ മുഴുവൻ പോകാതെ ബാക്കി നിന്നിരുന്നു... മിഥുനേട്ടന്റെ അമ്മ മാത്രം നിലവിളിച്ചു...അന്നും, പിറ്റേന്നും, പിന്നെ കുറേ ദിവസങ്ങളോളം.

അടക്കം പറച്ചിലുകളും, മതിലൊര ചർച്ചകളും നേർത്ത് നേർത്ത് ഒടുവിൽ നാട്ടിലെ കേട്ടാൽ നെറ്റിചുളിയേണ്ടുന്ന കഥാസമാഹാരത്തിലെ  ഒടുവിലത്തെ കഥയായി ലതാമാമി. ഫോറിൻ മിഠായികളും, നേന്ദ്രൻകായ ഉപ്പേരിയും, വലിയ വട്ടപ്പൊട്ടുകളും ഓർമ്മപ്പെടുത്തുമ്പോൾ അമ്മയുടെ വിചാരണ ഭയന്ന് മിണ്ടാതിരുന്ന് മിണ്ടാതിരുന്ന് ഒടുവിൽ ഞാനും അവരെ മറന്നു.

പതിനാറ് വർഷങ്ങൾക്കിപ്പുറം ഫേസ്ബുക്കിൽ ഇന്ന് മിഥുനെട്ടനെ കണ്ടെത്തി, സിംഗപ്പൂരാണ് ഇപ്പോൾ. ചോദിക്കാൻ  ധൈര്യം പോരാഞ്ഞിട്ട് ഏട്ടനിട്ട  എല്ലാ ഫോട്ടോയിലും ആ വട്ടപ്പൊട്ടിനായി പരതുകയാണ് ഞാൻ..

Saturday, April 13, 2019

ഒരുപാട് തവണ പാളിപ്പോയ വെള്ളിയാഴ്ച്ച പദ്ധതികൾക്കൊടുവിൽ ഇന്ന് കെവിനും ഗ്രീയും സ്വാതിയുമൊത്ത് 'Altes Liebe' (പഴയ പ്രണയം എന്ന് അര്‍ത്ഥം) എന്ന pub ൽ പോയി...പരിഭവങ്ങൾക്ക് ബിയർ കുപ്പി പൊട്ടുമ്പോഴത്തെ നുരയുടെ സ്വഭാവമാണ്...തുടക്കത്തിലൊന്ന് പൊട്ടിത്തെറിച്ചും കുത്തിയൊലിച്ചും പോകെ പോകെ  അനക്കി ഉപദ്രവിച്ചാൽ മാത്രം പൊങ്ങിവരുന്ന ചെറു കുമിളകളായും ഒടുവിൽ തീരെ ഇല്ലാതെയും...അച്ഛന്റെ മരണത്തിന് ശേഷം ഗ്രീയെ ആദ്യമായി കാണുകയാണ്...നേപ്പാളിൽ കർമം ചെയ്യാൻ തലമുണ്ഡനം ചെയ്യണമത്രേ...നാട്ടിൽ അങ്ങനൊരാചാരമുണ്ടോ? ഓർമ്മയില്ല...
ഇടക്കെന്നോ സ്വാതിയെ വിളിച്ചിട്ട് കിട്ടാതായപ്പോൾ അവളുടെ അമ്മ എന്നെ വിളിച്ച കാര്യം ഓർമിച്ച് പറഞ്ഞപ്പോൾ അവൾ ശാസിച്ചു, "ഇനി വിളിച്ചാൽ എടുക്കണ്ട. ആര് വിളിച്ചാലും ഞാനിനി നാട്ടിലേക്കില്ല ". 

കെവിൻ പറഞ്ഞത്  മുഴുവൻ അപ്പുപ്പനിൽ നിന്ന്  ഓഹരിയായി കിട്ടിയ ബോട്ടിന്റെ അറ്റകുറ്റ പണികളെക്കുറിച്ചാണ്...ഒത്താൽ ഈ വേനലിൽ ഞങ്ങളെ ബോട്ടിൽ ബാൾട്ടിക്‌ കടൽ വരെ കൊണ്ടുപോകാമെന്നാണ് വാഗ്‌ദാനം. പരിഭവങ്ങളൊഴുകിത്തീർന്ന ഇടവേളയിൽ pub ലെ ഗായകൻ പാടി "I feel fine today, I had dreams of you in places I've not seen before".


ആലെപ്പോ


ഒരിക്കൽ പോലും നേരിൽ കാണാത്ത സ്ഥലങ്ങൾക്ക് മനസ്സിൽ ചിത്രങ്ങളുണ്ടാകുന്നത് എങ്ങനെയാണ്? പാരീസെന്നാൽ  ഇതുവരെ കണ്ടിട്ടില്ലാത്ത ഐഫിൽ ടവറിന്റെ ചിത്രമാണ് അമാൽഫി തീരമെന്നാൽ കടലുംം, വെയിലുംം, നാരകത്തോട്ടങ്ങളും...ഇവയൊക്കെ എന്നെങ്കിലും ചെന്ന് കണ്ട് മനസ്സിലെ ചിത്രങ്ങൾ മായ്ച്ചുകളഞ്ഞ് നേരിൽ കണ്ട കാഴ്ചകളാക്കണം. മനസ്സിൽ ചിത്രങ്ങളില്ലാത്ത സ്ഥലങ്ങൾ കാണാനാണ് അതിലും ആഗ്രഹം...ഇതിലേതിലാണ് ആലെപ്പോ നഗരം പെടുക എന്നറിയില്ല...ആലെപ്പോ പലപ്പോഴും മനസ്സിൽ ഭയപ്പെടുത്തുന്ന ഒരു ശൂന്യതയാണ്. ചിലപ്പോൾ വാർത്തകളിൽ കണ്ടു പരിചയിച്ച പൊട്ടിത്തകർന്ന പൊടിപിടിച്ച യുദ്ധ ചിത്രങ്ങളിലെ ആലെപ്പോ...മറ്റുചിലപ്പോൾ പ്രിയ കൂട്ടുകാരി സൈനബ്  വാക്കുകൾ കൊണ്ട് വരച്ചുണ്ടാക്കിയ എണ്ണപ്പനകളും, ഓക് മരങ്ങളും, മഞ്ഞപ്പൂക്കളും അതിരിട്ട വീതിയേറിയ നിരത്തുകളുള്ള ആലെപ്പോ...

നാല് വർഷങ്ങൾക്ക് മുൻപുള്ള ഒരു വേനൽ ബുധനാഴ്ച ഹാംബർഗിലെ ജർമൻക്ലാസ്സിൽ പുതുതായി ചേർന്ന, എന്റെ തൊട്ടരികിൽ വന്നിരുന്ന സിറിയൻ പെൺകുട്ടി, സൈനബ്. അന്ന് രാത്രി ഉറങ്ങും വരെ അശ്വിനോട് അവളുടെ കഥ പറഞ്ഞിരുന്നതിന്നും ഓർക്കുന്നു. ഇടയ്ക്കിടെ മുറിഞ്ഞ് വീണ ഇംഗ്ലീഷ് വരികളെ ആംഗ്യങ്ങൾ കാട്ടിയും, ചത്രങ്ങൾ വരച്ചും മുഴുമിപ്പിച്ച് അവൾ എനിക്ക് പറഞ്ഞുതന്ന അവളുടെ - സിറിയൻ യുദ്ധത്തിന്റെ കഥ. 
തീരാൻ ഒരു വർഷം ബാക്കി നിൽക്കെ മെഡിസിൻ പഠിത്തം മുടങ്ങിപ്പോയ, ജനിച്ച് വളർന്ന നഗരത്തിൽ ജീവനുറപ്പില്ലാതായപ്പോൾ ഒറ്റയ്ക്ക് ഓടി രക്ഷപെട്ട്, അഭയാർത്ഥികളെ കൊണ്ട് തിങ്ങി നിറഞ്ഞ ഒരു ബോട്ടിൽ മെടിറ്റെറേനിയൻ കടൽ കടന്ന് എങ്ങനെയൊക്കെയോ ജർമനിയിൽ എത്തിപ്പെട്ട ഒരു സിറിയൻ അഭയാർത്ഥി പെൺകുട്ടിയുടെ കഥ...

ഞാനുമായി കൂട്ട് കൂടി കൂടി വന്ന ഒരു വൈകുന്നേരം അവൾ പതിവില്ലാതെ ചോദിച്ചു,"ഞാനിന്ന് നിന്റെ കൂടെ വീട്ടിൽ വരട്ടെ"?  അന്ന് ഞാൻ വിളമ്പിയ അരിപ്പുട്ടും കടലക്കറിയും കഴിച്ച് നാവെരിഞ്ഞ് അവൾ ഒരുപാട് കരഞ്ഞു...കുടുകുടെ ചിരിച്ചുകൊണ്ട്. എരിവും ചിരിയും അടങ്ങിയിട്ടും കണ്ണുനീർ തീരാഞ്ഞതിന്റെ കാരണം തിരക്കിയപ്പോൾ പതിനൊന്ന് വയസ്സുള്ള കുഞ്ഞ് സഹോദരനെ ഐസിസ് തീവ്രവാദികൾ പിടിച്ചു കൊണ്ട് പോയി എന്ന വിവരം ഏറെ പണിപ്പെട്ട് മുറി ജർമനിലും ഇംഗ്ലീഷിലുമൊക്കെയായി അവൾ പറഞ്ഞൊപ്പിച്ചു.അവളുടെ ഗ്രാമത്തിൽ നിന്ന് ഈയിടെ രക്ഷപ്പെട്ടു ജർമനിയിലെത്തിയ ഒരാൾ പറഞ്ഞറിഞ്ഞതാണ്. എനിക്കറിയുന്ന ഒരു ഭാഷയിലും അവളെ സമാധാനിപ്പിക്കാൻ വാക്കുകളില്ല എന്ന തിരിച്ചറിവിൽ അവളെ കെട്ടിപ്പിടിച്ച് അന്ന് ഞാനും കൂടെ കരഞ്ഞു...

ജർമൻ ക്ലാസ് വിട്ടാൽ ടർക്കിഷ് ബേക്കറിയിൽനിന്ന് ബാക്ലാവാ കഴിക്കലും, വീട്ടിൽ വന്ന് പുട്ട് ഉണ്ടാക്കലുമൊക്കെയായി ഞങ്ങൾ ആ വേനലങ്ങനെ...

ജോലി കിട്ടിയതിൽ പിന്നെ വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളിൽ ഹാംബർഗിലെ പുതിയ പുതിയ ഇടങ്ങളിൽ ഞങ്ങൾ കഥകൾ പറഞ്ഞിരുന്ന് കാപ്പി കുടിച്ചു...ആലെപ്പോയിൽ നിന്ന് യുദ്ധമൊഴിയുന്നു എന്ന പത്രവാർത്തകൾ അവൾ whatsapp സന്ദേശങ്ങളാക്കി അയച്ച്‌ തന്നുകൊണ്ടിരുന്നു...

വീണ്ടുമൊരുന്നാൾ പുട്ടും കടലക്കറിയും കഴിച്ച്  ആദ്യം ചിരിച്ചും പിന്നെ നിർത്തത്തെ കരഞ്ഞും അവൾ പറഞ്ഞു, "തിരിച്ചു പോകാൻ ടിക്കറ്റ് ശെരിയായി". അന്നും ഞങ്ങൾ കെട്ടിപ്പിടിച്ച് ഒരുപാട് നേരം കരഞ്ഞു...

വർണ്ണ കടലാസ്സിൽ പോതിഞ്ഞ എന്റെ പുട്ടുകുറ്റിയും അവളും ആലെപ്പോയിൽ എത്തിയെന്ന് ഏതോ ഒരു നമ്പറിൽ നിന്ന് എനിക്ക് message വന്ന അന്ന് ഹാംബുർഗിൽ ആ വർഷത്തെ ആദ്യ മഞ്ഞ്മഴ പെയ്തു. മഞ്ഞ് മൂടിയ നഗരത്തിലൂടെ നടന്ന് നടന്ന് ആദ്യം കണ്ട ബേക്കറിയിൽ കയറി ചൂട് ബാക്ലാവാ വാങ്ങി കഴിച്ച് വെറുതേ ചിരിച്ചതോർമ്മയുണ്ട്. പിനീടിങ്ങോട്ട് അവളെക്കുറിച്ച് ഒന്നുമറിഞ്ഞിട്ടില്ല. അലെപ്പോയിൽ യുദ്ധം വന്നും പോയുമിരിക്കുന്നു എന്ന് ഇടയ്ക്ക് പത്രങ്ങളിൽ വായിക്കും...

ചിലപ്പോൾ ഞാൻ സ്വപ്നം കാണാറുണ്ട്- എണ്ണപ്പനകളും, ഓക് മരങ്ങളും, മഞ്ഞപ്പൂക്കളും അതിരിട്ട ആലെപ്പോ നിരത്തിലെ ഒരു അടുക്കളയിലിരുന്ന് പുക പാറിക്കുന്ന ഒരു പുട്ട്‌ കുറ്റി...

Friday, March 30, 2018

ശുഭയാത്ര

ജർമനിയുടെ വടക്കേ അതൃത്തിയിൽ ഫ്രാൻസിനോട് ചേർന്നാണ് റൈൻ നദി ഒഴുകുന്നത്. വിശുദ്ധ റോമൻ സാമ്ര്യാജ്യത്തിന് കീഴിൽ പണ്ട് ഈ പ്രദേശം ഭരിച്ചിരുന്ന അനേകം നാടുവാഴികൾ പണിത കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ നദിയുടെ തീരങ്ങളിൽ കാണാം. ശത്രു സൈന്യങ്ങൾ തകർത്തവയും, വയസ്സായി മരിച്ചവയും, കാട് വിഴുങ്ങിയവയും അങ്ങനെ ധാരാളം...
അവയിലൊന്നിലാണ് ഇന്നെന്റെ  സായാഹ്നം...

തണുത്ത മിനുസ്സമേറിയ കല്ലുകൾ പാകിയ തറകളിൽ, ഒൻപതു മൈൽ കാട്ടിലൂടെ നടന്നു കയറിയ എന്റെ കാലുകൾ വേദന മറക്കുന്നു...
തകർന്ന കട്ടിളകളിലൂടെ ദൂരെ ഹരിതനീല നിറത്തിൽ റൈൻ നദി ഒഴുകുന്നത് കാണാം...

ഒരിക്കൽ ഇറ്റാലിയൻ ഷാൻഡ്ലിയറുകൾ തൂങ്ങിയിരുന്ന മേൽക്കൂര ഇന്നില്ല...പേർഷ്യൻ ചിത്രകംബളങ്ങൾ അലങ്കരിച്ച ചുമരുകളും...
പൈൻ മരങ്ങൾ വളർന്നു കയറിയ ഇടനാഴികളിലൂടെ കാറ്റ് പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ പുലമ്പി കടന്നു പോകുന്നു...
പാതി തകർന്ന ഒരു തൂണിൽ വന്നു പോയ സഞ്ചാരികൾ തങ്ങളുടെ പേരുകൾ കോറിയിട്ടിരിക്കുന്നു - വികലമായ ഒരു ഹൃദയചിന്ഹത്തിനുള്ളിൽ മാറ്റും കാത്തിയും അനന്തമായി പ്രണയിക്കുന്നു...എഴുതാൻ പേരുകൾ കൈവശമില്ലാത്തവർ പൊള്ളയായ ഉദ്ധരണികളാൽ തങ്ങളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തിയിരിക്കുന്നു...

നാട്ടിലെ കോളേജ് അങ്കണത്തിലെ ഒരു ഗുൽമോഹർ മരത്തിൽ കോമ്പസ് മുന കൊണ്ട് വരഞ്ഞ ഹൃദയത്തിലിരുന്നു രണ്ടു പേരുകൾ ഇന്നും പ്രണയിക്കുന്നുണ്ടാവണം...ഇനി ഒന്നിനെയും ശാശ്വതമായി മുറിവേൽപ്പിക്കാതിരിക്കാൻ ആ ഓർമ്മ ധാരാളം...

കോട്ട മുനമ്പുകളിൽ നിന്നും കാടെടുത്ത കിടങ്ങുകളിലേക്ക് പകൽ മെല്ലെ കൂപ്പുകുത്തുകയായി....
ഇരുട്ടും നിഴലുകളും അങ്ങിങ്ങായി അസ്വസ്ഥരാവുന്നു...ഇനി മടക്കം.

ഇവിടെ ബാക്കി വയ്ക്കാൻ എന്റെ പക്കൽ ഒരു പാട്ട് മാത്രം...ഇതിലെ പോകുന്ന കാറ്റ് വശം റൈൻ താഴ്‌വരയിലെ മുഴുവൻ തകർന്ന കൊട്ടാരങ്ങളിലേക്കും പങ്ക് കൊടുത്തയക്കാം.
വിയോളയും, ബ്യൂഗിളും കേട്ട് തഴമ്പിച്ച ചുമരുകൾക്ക് കുരുമുളകിന്റെ നാട്ടിൽ നിന്നൊരല്പം കിഴക്കൻ സംഗീതം. എനിക്കെന്നെകിലും തേടി വരാൻ ഓർമ്മയുടെ ഒരു കഷ്ണം...

സാലഭന്ജികകള്‍ കൈകളില്‍
കുസുമതാലമേന്തി വരവേല്‍ക്കും
പഞ്ചലോഹമണിമന്ദിരങ്ങളില്‍
മണ്‍ വിളക്കുകള്‍ പൂക്കും.
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും
ചൈത്രപദ്മദലമണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും...
താനേ പാടും...
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്‍റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തു വയ്ക്കുനീ
നഗ്നപാദയായകത്തു വരൂ....

കോബ്ലെൻസിനു മുകളിൽ സൂര്യാസ്തമയം...ദൂരെ റൈൻ നദി ചുവക്കുന്നു....

Wednesday, August 24, 2016















ഈ വഴി നേരേ നടന്നാൽ
കാലം മറന്നൊരു തുറമുഖം കാണാം
ഓട്ടം  നിലച്ച കപ്പലുകളും
കടൽക്കാക്കകളും  കാട്ടുത്താറാക്കൂട്ടങ്ങളും
പഴയൊരു പ്രളയത്തിൻ സ്മാരകങ്ങളും  കാണാം

അഴുകിയ പൊങ്ങുതടികളും
നിറമുള്ള കുപ്പിത്തുണ്ടുകളും
ഉരുളൻ കല്ലുകളും
പായലും പിന്നെ പലതും

ഇളകിയ  കല്ലുകൾക്കിടയിലൂടോടിക്കയറിയ
വള്ളികൾ കാണാം
പുഴയിലേക്കൊരു ചൂണ്ടയും നാട്ടി
വെയിൽ  കായുന്ന  നിക്കോളാസിനേയും

 ഓടി മറയുന്ന മുയൽക്കുഞ്ഞുങ്ങളും
കാറ്റിൽ പാറിപ്പറക്കുന്ന ഡാൻഡ്ലയൺ പൂക്കളും
അവശരായ കുറേ പൈൻ മരങ്ങളും
ദൂരെനിന്നും നടന്നടുക്കുന്ന നഗരവും കാണാം

Thursday, April 23, 2015

മഴകൊണ്ട്‌ മാത്രം മുളയ്ക്കുന്ന വിത്തുകൾ*

എനിക്ക് മടുത്തു!!! നാല്  ദിവസമായി പെയ്യുന്ന മഴ...രാത്രി തോരാറുണ്ടെന്ന്  മുത്തശ്ശി പറയുന്നു. എന്തോ എനിക്കത്ര  വിശ്വാസം പോര - ചിലപ്പോൾ  ശരിയായിരിക്കും,മുത്തശ്ശിയ്ക്ക് രാത്രി ഉറക്കം കുറവാണ്.

അശ്വിന്‍റെ (എന്‍റെ ഭർത്താവ് ) വീട്ടിൽ നിന്ന് വന്ന അന്ന് അലക്കിയിട്ട തുണികളിൽ, ദാ, ഇപ്പോഴും നനവ്‌ ബാക്കിയുണ്ട്. മറ്റെന്നാൾ തിരിച്ച് പോകുന്നതിനു മുമ്പെങ്കിലും  ഉണങ്ങി കിട്ടിയാൽ മതിയായിരുന്നു!!

മഴ കാരണം ഇവിടെ അടിക്കടി കറന്റ് പോകുന്നുണ്ട്. ഉച്ചവരെ വായിയ്ക്കാൻ  വെളിച്ചം  കിട്ടും. പിന്നങ്ങോട്ട്‌ ഇരുട്ടും ഉഗ്രൻ ഇടിയും മിന്നലുമാണ്;
വെളിച്ചമില്ലെങ്കിൽ വേണ്ട...അമ്മയോടും മുത്തശ്ശിയോടും കുറച്ച് വർത്തമാനം പറഞ്ഞിരിക്കാമെന്നുവച്ചാൽ വല്ലതും കേൾക്കണ്ടേ?? അത്രയ്ക്കുണ്ട്‌ മഴയുടെ ബഹളം!

"ദി കൌണ്ട് ഓഫ് മോണ്ടെക്രിസ്റ്റൊ" ഞാൻ ഇംഗ്ലീഷിൽ വായിച്ചിട്ടുണ്ട്. പണ്ട് ആറിലോ ഏഴിലോ പഠിക്കുമ്പോൾ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ചെറുകഥ രൂപത്തിൽ  പഠിയ്ക്കാനുണ്ടായിരുന്നു. ഇന്നലെ പതിവ് അരിച്ച്  പെറുക്കലിനിടയിൽ  മുത്തശ്ശിയുടെ അലമാരയിൽ നിന്നും  ഈ നോവലിന്‍റെ മലയാള പരിഭാഷ ഞാൻ കണ്ടെടുത്തു...

"കണ്ടെടുത്തു " എന്നത് മേൽപ്പറഞ്ഞ വാചകത്തിലെ ഏറ്റവുo  അഹങ്കാരിയായ വാക്കാണെന്നു ഞാൻ പറയും; കാരണം മുത്തശ്ശിയുടെ  അലമാര എന്നത്  ഭിത്തിയിലുറപ്പിച്ച ഒരു മീറ്റർ നീളവും അര മീറ്റർ വീതിയുമുള്ള ഒരു പെട്ടിയാണ്. അതിനുള്ളിൽ ഒരു സാധനം കാണാതെ പോകുക പ്രയാസം. പിന്നെങ്ങനെ ഈ പുസ്തകം കണ്ടെടുത്തു  എന്നെനിക്ക് അവകാശപ്പെടനാകും?  പറയാം...

 ഞാൻ പിടിച്ചു നടക്കാൻ തുടങ്ങിയ കാലം തൊട്ടേ ഈ ചുമരലമാര എന്‍റെ കർമ്മ ഭൂമിയായിരുന്നു എന്ന്  വേണം അനുമാനിക്കാൻ. കേട്ടറിഞ്ഞടത്തോളം ഒരു ചരിത്രാന്വേഷകന്‍റെ അല്ലെങ്കിൽ ഒരു പുരാവസ്തു ഗവേഷകന്‍റെ ജിജ്ഞാസയോടെ ഞാൻ ആ അലമാരയിൽ നിന്നും ഓരോന്നും കണ്ടെത്തിക്കൊണ്ടേയിരുന്നു

ഓട്ടക്കാലണ, ആരുടെയൊക്കെയോ ജാതകം കുറിച്ച താളിയോലകൾ, മഞ്ചാടിക്കുരു പതിപ്പിച്ച ഒരു കടുക്കൻ, മുത്തശ്ശിയുടെ ഇളയ സഹോദരൻ ബാരിസ്റ്റർ ബിരുദവും കഴിഞ്ഞ് ലണ്ടനിൽ നിന്നും മടങ്ങിവന്നപ്പോൾ കൊണ്ട് കൊടുത്ത റ്റ്വൈനിങ്ങ്സ് തേയിലയുടെ തകരപ്പെട്ടി, കൂട്ടത്തിൽ ഏറ്റവും വില പിടിച്ചതെന്ന് ഞാൻ കരുതുന്ന ഒരു ആനദന്തം (ബഹുമാനം കുറച്ച് ആനപ്പല്ലെന്നും പറയാം ) എന്നിവ കൂടാതെ കാലാന്തരത്തിൽ എന്‍റെ കൈയ്യിൽ  നിന്നും, ഓർമ്മയിൽ നിന്നുമായി  കൈമോശം വന്ന  മറ്റനേകം വസ്തുകൾ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഞാൻ ഈ അലമാരയിൽ നിന്നും കണ്ടെടുത്തുകൊണ്ടിരുന്നു (ഇനി ഒരൽപ്പം  അഹങ്കാരം ആവാം എന്താ?).

ഇനി "ദി കൌണ്ട് ഓഫ് മോണ്ടെക്രിസ്റ്റൊ" അഥവാ എന്‍റെ ഏറ്റവും പുതിയ കണ്ടെത്തലിലെക്ക് തിരിച്ചു വരാം. 1970ൽ പുറത്തിറങ്ങിയ പുസ്തകമാണ് അതുകൊണ്ട്  തന്നെ മുത്തശ്ശിയുടേതാവാൻ സാധ്യതയില്ല.
ശേ !!ഒരു നിമിഷത്തേക്ക് പുതിയ കണ്ടെത്തലിലൂടെ  ആർജിച്ചെടുത്ത സകല ഊർജ്ജവും നഷ്ടപെട്ടത് പോലെ...

പുറത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചിരിക്കുന്നു. ചുറ്റും മഴയുടെ മൂളൽ മാത്രം. ഇപ്പോഴുള്ള വെളിച്ചമേയുള്ളു. ഉച്ചതിരിഞ്ഞ് ഇടിയും മിന്നലും തുടങ്ങും പിന്നെ വായിക്കാനാവാത്ത വിധം ഇരുട്ടാവും. ഏതായാലും കഷ്ടപ്പെട്ട് കണ്ടുപിടിച്ചതല്ലേ വായിക്കാതെ വിടുന്നത് ശരിയല്ല. പോരെങ്കിൽ ഒരു വിശ്വപ്രസിദ്ധ കൃതിയുടെ മലയാളം ആഖ്യാനം.
 തൂവാനം വീഴാത്ത ഒരു ജനലിന് താഴെ, ചുമരിൽ ചാരിയിരുന്നു ഞാൻ പുസ്തകം നിവർത്തി.

പുറംചട്ടയിൽ നിന്നും വേർപ്പെട്ട  അവസ്ഥയിലാണ് പുസ്തകം. എന്‍റെ അനധികൃത കയ്യേറ്റത്താൽ വീടും കുടിയും നഷ്ടപെട്ട അനേകം  കുടിയേറ്റ ഇരട്ടവാലന്മാർ എന്റെ കൈത്തണ്ടിലേക്കിറങ്ങി വന്ന് പ്രതിഷേധിച്ചു. ഞാനവയെ  കുടഞ്ഞ് ദൂരേക്കെറിഞ്ഞു!!ഹും...കുറേകാലമായില്ലേ പുസ്തകങ്ങൾ കരണ്ട് തിന്ന് ജീവിക്കുന്നു. അവരും അറിയട്ടെ സാധാരണക്കാരന്‍റെ  ദുരിതങ്ങൾ.

പത്തിരുപത് പേജ് വായിച്ചു കഴിയുമ്പോഴേക്കും അമ്മയുടെ വിളിവന്നു, " ചോറെടുത്ത് വച്ചിട്ടുണ്ട്. ഇടിയും മിന്നലും വരുന്നതിനു മുമ്പ് കഴിച്ചോണം".
അങ്ങനെ ഇരുപതാം പേജിൽ  ഒരു മുയൽ ചെവി വച്ചുപ്പിടിപ്പിച്ച്  ഞാൻ  എന്‍റെ പാട്ടിന്പോയി.
പതിവ് പോലെ ഉച്ചതിരിഞ്ഞ് മിന്നൽ, ഇടി ,കറന്റ് കട്ട്, മെഴുകുതിരി വെട്ടത്തിൽ അത്താഴം, ഉറക്കം എന്നിവ യഥാക്രമത്തിൽ നടന്നു .

ഇന്ന് രാവിലെ പ്രാതൽ  കഴിഞ്ഞതും ഞാൻ നമ്മുടെ പുസ്തകവുമായി പഴയ ജനാലയുടെ ചോട്ടിൽ ഇരിപ്പുറപ്പിച്ചു. ഇന്നും കൂടിയേ  ഉള്ളു വായിച്ചു തീർക്കാൻ. നാളെ ഞാൻ പോകുകയാണ്. ഈ വയസ്സൻ പുസ്തകത്തിന്‌ ഹൈദ്രാബാദ് വരെ യാത്ര ചെയ്യാനുള്ള ആരോഗ്യമില്ല. മാത്രവുമല്ല ജർമനിയിൽ പോകുന്നതിനു മുന്നോടിയായി സാധനങ്ങളൊക്കെ നാട്ടിലെത്തിക്കാനുള്ള പോക്കാണ്.

അങ്ങനെ ഞാൻ ആ മുയൽ ചെവി കണ്ടുപിടിക്കാൻ പുസ്തകം മൊത്തത്തിൽ ഒന്ന് മറികുമ്പോഴതാ ഇടയിൽ നിന്നൂർന്ന് വരുന്നു ഒരു മഞ്ഞ കടലാസ്സ്. പുസ്തകത്തിന്‍റെ താൾ അടർന്ന് വന്നതാണെന്നാണ്  ഞാനാദ്യം കരുതിയത്‌. വിടർത്തി നോക്കിയപ്പോൾ ആഹാ !! ഒരു സുന്ദരൻ പ്രണയ ലേഖനം(പ്രണയിക്കുന്നവർ തമ്മിലെഴുതുന്ന ലേഖനങ്ങളാണല്ലോ ഈ പ്രണയ ലേഖനങ്ങൾ). അതിലേക്ക് കടക്കുന്നതിനു മുൻപ് ഒരു നിമിഷം...

ഈ പുസ്തകം മുത്തശ്ശിയുടേതല്ലെന്ന് ഞാൻ നേരത്തെ പറഞ്ഞല്ലോ. 1970 എന്ന് പറയുമ്പോൾ 45 വർഷം  മുൻപ്. അന്ന് മൂത്ത വലിയച്ഛൻ (എന്റെ അച്ഛന്റെ ഏറ്റവും മൂത്ത ജേഷ്ടൻ,മുത്തശ്ശിയുടെ കടിഞ്ഞൂൽ പുത്രൻ) വിവാഹിതനാണ്. കാരണം വലിയച്ഛന്റേയും  വലിയമ്മയുടേയും  50 ാ൦ വിവാഹ വാർഷികം കഴിഞ്ഞ മാസമാണ് ആഘോഷപൂർവ്വം കൊണ്ടാടിയത്. എന്റെ അച്ഛന് മേൽപ്പറഞ്ഞ  കാലയളവിൽ പതിനൊന്ന് വയസ്സ് (പ്രേമ ലേഖനമെഴുതാനുള്ള പ്രായമൊക്കെ ആയി,എന്നാലും സ്വന്തം  അച്ഛൻ അല്ലെ സംശയത്തിന്റെ ആനുകൂല്യം അനുവദിക്കാം), ഇളയച്ഛന് 9 വയസ്സ്. ന്യായമായും  ഇടയിലുള്ള വലിയച്ഛൻ തന്നെ കഥനായകാൻ!!!

എനിക്കാകെ ഉത്സാഹമായി ...ഹോ ദേഹത്താകമാനം കോരിത്തരിപ്പിന്‍റെ കുണ്ടും കുഴിയും. എന്‍റെ കൈയ്യിലിരുന്നു ആ അമൂല്യ വസ്തു ഒരില പോലെ വിറച്ചു. വായികട്ടെ? വായിക്കാമല്ലേ? വേണോ? കുഴപ്പമയാലോ ?

****ഹോ ഒന്ന് വായിക്കുന്നുണ്ടോ!!!!??*****

പ്രിയപ്പെട്ട കുട്ടി ,

ഇനി കത്തുകൾ ബാബുവിന്‍റെ* കൈവശം കൊടുത്തയ്ക്കണ്ട. അവനിപ്പോൾ വായിക്കാനോക്കെ അറിയാം. കുഞ്ഞല്ലേ, ഒരു കൌതുകത്തിന് പൊട്ടിച്ച് വായിച്ചാലോ? ആരോടെങ്കിലും പറഞ്ഞാലോ ? ഇനി എഴുതുമ്പോൾ കത്ത് ഗിരിജയുടെ കയ്യിൽ  കൊടുത്താൽ  മതി. ഞാൻ സോമനെ കാണാൻ പോകുമ്പോൾ വീട്ടിൽ നിന്നും വാങ്ങിച്ചോളാം .

കുട്ടിക്ക് സുഖമാണോ? അണ്ണന്മാർ പിന്നെയെന്തെങ്കിലും പറഞ്ഞോ? ഞാൻ വലിയമ്മാവന് എഴുതിയിട്ടുണ്ട്. ജൂനിയറാക്കാമെന്ന് പണ്ടേ ഉറപ്പ്  തന്നിട്ടുണ്ടദ്ധേഹം. മറുപടി വന്നാലുടൻ നമ്മുടെ കാര്യം അമ്മയോട് പറയാം. അമ്മയക്ക് എതിർപ്പൊന്നും ഉണ്ടാവില്ല, എനികുറപ്പാണ്. ചേട്ടൻ എന്ത് പറയുമെന്ന് അറിഞ്ഞൂടാ; ചേട്ടത്തി വന്നതിൽ പിന്നെ ചേട്ടൻ പണ്ടത്തേത്  പോലെ മിണ്ടാറോന്നും ഇല്ല. കുട്ടിയുടെ അണ്ണന്മാർ നമ്മളെ അടിച്ച് കൊല്ലുമായിരിക്കും. എന്നെ കൊന്നോട്ടെ. കുട്ടിയെ കൊല്ലണ്ട .

സ്കൂളിൽ എന്‍റെ ക്ലാസ്സിൽ പഠിച്ചിരുന്ന ജലജയെ ഓർമ്മയുണ്ടോ? അവളുടെ കല്യാണമാണ് വരുന്ന  മൂന്നാം തിയതി. പിന്നെ ഇവിടുത്തെ ചാമ്പയിൽ ഇഷ്ടപോലെ ചാമ്പയ്ക്കാ കായ്ച്ച് കിടക്കുന്നുണ്ട്. ബാബുവിനെ  കാണുമ്പൊൾ പറഞ്ഞാൽ മതി. അവൻ പറിച്ച് തരും .
മറ്റൊന്നുമില്ല തൽക്കാലം. നിർത്തുന്നു .

സസ്നേഹം ,
കെ .

ഹമ്പട "കെ"!!
എന്റെ ഊഹം തെറ്റിയില്ല. നടുവിലത്തെ വലിയച്ഛൻ തന്നെ ആൾ. പക്ഷെ ഈ കുട്ടി വലിയമ്മ അല്ല. വലിയമ്മക്ക് ഒരു സഹോദരി മാത്രമേ ഉള്ളു. അണ്ണന്മാരില്ല. മാത്രവുമല്ല ആലപുഴയിലുള്ള വലിയമ്മക്ക് കഴനാട്ട് നിന്ന് ചാമ്പയ്ക്കാ എത്തിക്കനോന്നും പറ്റില്ല.

ഏതായാലും കത്തിൽ പറയുന്നത് പോലെ കുട്ടിയുടെ അണ്ണന്മാർ അടിച്ചമർത്തിയ  ഒരു പ്രണയത്തിന്‍റെ സ്മാരകമാവാം ഇരട്ടവാലന്മാർ പാതി കരണ്ട് തിന്ന ഈ കത്ത്. ഇതേ കുറിച്ചൊരു അന്വേഷണം തൽക്കാലം അസാധ്യമാണ് . മുത്തശ്ശിയോ അച്ഛനോ സഹകരിക്കാൻ ഒരു സാധ്യതയുമില്ല...ആയതിനാൽ ഈ കഥയിവിടെ  ചുരുങ്ങുന്നു...

വാൽ കഷ്ണം :
 "ദി കൌണ്ട് ഓഫ് മോണ്ടെക്രിസ്റ്റൊ"  ഒടുവിൽ ഞാൻ വായിച്ച് തീർത്തു കേട്ടോ .കത്ത് പഴയ സ്ഥാനത്ത് തന്നെ തിരികെ വച്ചു. പത്തിരുപത് വർഷം  കഴിഞ്ഞ് മൂല്യമേറിയ ഒരു പുരാവസ്തുവായി തീരുമ്പോൾ ആരെങ്കിലും അത്  കണ്ടെടുത് പ്രശസ്തരാവട്ടെ .

പ്രിയപ്പെട്ട, കത്തിലെ കുട്ടി, കെ - അതുവരെ നിങ്ങൾ പ്രണയിക്കുക; കൂട്ടത്തിൽ ഇരട്ടവലന്മാരേയും  സൂക്ഷിക്കുക.


**എന്റെ അച്ഛൻ
*തലക്കെട്ടിന് കടപ്പാട് :എന്‍റെ ഭർത്താവിനും,റഫീഖ്  അഹമ്മദിനും .

Tuesday, April 7, 2015

മറന്നിട്ടുമെന്തിനോ...

ഡൽഹിൽ  എം എഫ്  എ   അവസാന വർഷം  പഠിക്കുന്ന കാലത്താണ് പാരീസ്   എന്ന മോഹം  തലയ്ക്ക്   പിടിച്ചത്. തിരിച്ച്‌ നാട്ടിലേക്കില്ല എന്ന  തീരുമാനവും ഒരു പരിധി  അതിനു കാരണമായി. പായൽ മൂടിയ ചിന്തകളെ ഉൾകൊള്ളിക്കാനാവാത്ത  വിധം വർണാഭമായികഴിഞ്ഞിരുന്നു ,അന്ന്,എന്‍റെ ചക്രവാളം.

തിരിഞ്ഞ് നോക്കിയാൽ മാത്രം, വിദൂരതയിൽ എവിടെയോ, കാണാൻ പാകത്തിന് കുറേ മുഷിഞ്ഞ ഓർമ്മകൾ ബാക്കി വച്ചു ,കൂട്ടത്തിൽ അമ്മയേയും...

ഒരു പെട്ടി നിറയെ പ്രതീക്ഷകളുമായി ചെന്നിറങ്ങിയത് നനഞ്ഞൊട്ടിയ ഒരു പാരീസ്  സായാഹ്നത്തിലേക്ക് .

മിനുങ്ങുന്ന കുമിളകൾ പൊങ്ങുന്ന ഷാമ്പെയിൻ  കുപ്പികൾക്ക് നടുവിൽ നിന്ന് കണ്ടെടുത്തതാണ്, ആന്ദ്രേ, നിന്നെ. ചെറി പൂക്കളും, കാപ്പിയുടെ മണവും പാരീസ് വസന്തനത്തിന് വിയലിനിൽ നീ തീർത്ത സംഗീതവും.
എന്റെ സ്വപ്നങ്ങളിൽ മാത്രം അപ്പോഴും മഴ പെയ്തുകൊണ്ടിരുന്നു- മണ്ണിന്റെ മണമുള്ള, മാമ്പൂ പൊഴിയുന്ന തുലാമഴ...     
"എന്നെ കൊണ്ട് പോകൂ, എന്നും മഴ പെയ്യുന്ന നിന്റെ ഗ്രാമത്തിലേക്ക്"-തിളങ്ങുന്ന നിന്റെ നീല മിഴികളിലെ ശാഠ്യം!

മറന്നു വച്ചതെന്തോ തിരിച്ചെടുക്കാൻ വന്നതാണെന്നാണ് കരുതിയത്. മഴ കാണാൻ, കൂട്ടിനു നീയും.
ഒരു പെട്ടിക്കുള്ളിലിട്ട് കൊണ്ട് പോകാൻ കഴിയുന്നവയല്ല മറന്നു വച്ചത് എന്ന തിരിച്ചറിവിന്‌ അകമ്പടിയായി  മഴ പെയ്തു തുടങ്ങുന്നു.

ഈ രാത്രിമഴ പെയ്യുന്നനത് നിനക്ക് വേണ്ടിയാണ്, ആന്ദ്രേ.
ഒരിക്കൽ എന്നെ മോഹിപ്പിച്ചിരുന്ന നിന്‍റെ നഗരത്തിന് വേണ്ടി,
ഒരിക്കലും മഴ തുള്ളികൾ പറ്റിപ്പിടിച്ചിരിക്കാൻ ഇടയില്ലാത്ത നിന്‍റെ ജനാലച്ചില്ലുകൾക്ക് വേണ്ടി ,
തൂവാനം വീണ് നനയാൻ ഇടയില്ലാത്ത നിന്‍റെ കിടക്കയ്ക്കു വേണ്ടി,
നിന്‍റെയുള്ളിൽ ഞാൻ മുറിച്ചിട്ട വയലിൻ കമ്പികൾക്ക് വേണ്ടി;


Tuesday, March 31, 2015

ആനന്ദുമായുള്ള  വിവാഹം ഏകദേശം ഉറപ്പിക്കും എന്നായപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു, "അവരാരും തന്നെ മലയാളം പറയില്ല അമ്മാ ".
ആനന്ദ്  ജനിക്കുന്നതിനും വളരെ മുൻപ് തന്നെ ലണ്ടനിൽ സ്ഥിര താമസമാക്കിയിരുന്നു ആ കുടുമ്പം.

ചലിപ്പിക്കാൻ കഴിയുന്ന ചുണ്ടിന്റെ ഒരു വശം വിടർത്തി അമ്മ അന്ന് ചിരിച്ചു.

skype ലൂടെ ആനന്തിനെ കണ്ട് സംസാരിച്ചുവെന്ന് അറിഞ്ഞ് വിളിച്ച രമ  ചിറ്റയോടും ഞാൻ പറഞ്ഞു നോക്കി ,"അവർക്കാർക്കും മലയാളം അറിയില്ല  ചിറ്റേ"

"സാരമില്ല. നിനക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ എന്താ ബുദ്ധിമുട്ട്?"

"എന്ത് ബുധിമുട്ട് ??",അന്ന് രാത്രി അലമാരയിലിരുന്ന് ബാല്യകാലസഖിയും,ഖസാകിന്‍റെ ഇതിഹാസവും ചോദിച്ചു  ,"മാത്രമോ  ബൈറണേയും,മാർഖസിനേയും നീ ഞങ്ങളെക്കാളേറെ സ്നേഹിക്കുന്നു എന്നുമറിയാം ".

എനിക്ക് അന്ന് കരച്ചിലും ദേഷ്യവും വന്നു. മറുപടി പറയാൻ നിന്നില്ല...വായിച്ചുകൊണ്ടിരുന്ന "Between the Acts" മടക്കി വച്ച് ഞാൻ "നീർമാതളം  പൂത്ത കാലം"നിവർത്തി  വായിക്കാൻ തുടങ്ങി .

വിവാഹത്തിന് അമ്മയെ വീൽ ചെയറിൽ ഇരുത്തി കൊണ്ട് വരാമെന്നൊരു അഭിപ്രായം ബന്ധുക്കൾ പറഞ്ഞെങ്കിലും  അച്ഛൻ അത് വേണ്ടെന്ന് തീർത്ത്  പറഞ്ഞു.

എന്റെ കൈ പിടിച്ചു കൊടുക്കുമ്പോൾ  ആനന്ദിന്‍റെ  സൗകര്യാർത്ഥമാകണം അച്ഛൻ പറഞ്ഞു, "Best Wishes".

വിവാഹശേഷം,ചടങ്ങിന്, ആനന്ദിന്‍റെ ഫ്ലാറ്റിൽ വിളക്കെടുത്ത് കേറിയ ശേഷം അമ്മയെ കാണാൻ ഞങ്ങൾ ചെന്നു. ആനന്ദിന്‍റെ  കൈ പിടിച്ച് അമ്മ ശബ്ദമില്ലാതെ കരഞ്ഞുകൊണ്ടിരുന്നു.

കൊണ്ട് പോകാൻ എടുത്ത  പെട്ടിയിൽ അധികവും ഞാൻ പുസ്തകങ്ങളാണ് അടുക്കിയത്. ഭാരം കൂടിയാൽ പിഴ അടക്കേണ്ടി വരുമെന്ന് ആനന്ദ് ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു....ഇംഗ്ലീഷിൽ.

യാത്ര അയക്കാൻ airportൽ വന്നപ്പോൾ അച്ഛൻ തന്ന "വിശ്വസാഹിത്യ മഞ്ചരി" കൂടി ആയപ്പോൾ ഉറപ്പായും പിഴ അടക്കേണ്ടി വരുമെന്ന് പറഞ്ഞ്  മുഖം കറുപ്പിച്ചു, അതും ഇംഗ്ലീഷിൽ തന്നെ .

ഞങ്ങൾ ലണ്ടനിൽ എത്തിയതിൽ പിന്നെ ആഴ്ചയിൽ ഒന്നോ രണ്ടോ  ദിവസം  അയൽപക്കത്തെ കുട്ടികളുടെ ആരുടെയെങ്കിലും സഹായത്തിൽ  അച്ഛൻ  skype ൽ വിളിക്കും. അമ്മയ്ക്ക്‌  കാണും വിധം ഫോണ്‍ ചരിച്ച്  പിടിച്ച് കൊടുക്കും. ഒരുപാട് നിർബന്ധിക്കുമ്പോൾ അമ്മ ഒരു നിമിഷം ഫോണിലേക്ക് നോക്കും അത്ര തന്നെ.

അമ്മുവിനെ  ഞാൻ  ഏഴു മാസം ഗർഭിണിയയിരിക്കുമ്പോഴാണ് അമ്മയ്ക്ക് രോഗം കലശലായത്. യാത്ര ചെയ്യാൻ   ഡോക്ടർ  അനുവദിച്ചില്ല.

ആനന്ദ്  പോയി അമ്മയെ കണ്ട് വരാമെന്ന് പറഞ്ഞപ്പോഴേ എനിക്ക് മനസ്സിലായി അമ്മ പോയി എന്ന്. ആനന്ദിന്‍റെ മമ്മിയെ കെട്ടിപ്പിടിച്ച് അന്നൊരുപാട് കരഞ്ഞു. ചേർത്ത് പിടിച്ച്‌  മമ്മി  ആശ്വസിപ്പിച്ചു...ഇംഗ്ലീഷിൽ.

അമ്മുവിന്‍റെ  ഒന്നാം പിറന്നാളിന് അച്ഛൻ ലണ്ടനിൽ വന്നിരുന്നു. എനിക്ക് ഒരു പെട്ടി നിറയെ പുസ്തകങ്ങളും അമ്മുവിന് ഒരു കുഞ്ഞികമ്മലുമായിട്ട്...പിന്നീട് ഒരുപാടു തവണ വിളിച്ചെങ്കിലും ഇങ്ങോട്ട് വരാൻ അച്ഛന്  താല്പര്യമില്ല

ഇന്ന് അമ്മയുടെ അഞ്ചാം ചരമ വാർഷികമാണ്. അച്ഛൻ ഇപ്പോൾ വിളിച്ച് വച്ചതേ ഉള്ളു.
കൊച്ചുമോളോടാണ് കൂടുതലും സംസാരം...ഇംഗ്ലീഷിൽ.

കഴിഞ്ഞ ആഴ്ച  ഒരുപാട് കാലംകൂടി  രമ   ചിറ്റ വിളിച്ചിരുന്നു."ഏട്ടൻ പറഞ്ഞു വിശേഷങ്ങളൊക്കെ അറിയാറുണ്ട്. മോളെവിടെ? അവൾ വർത്തമാനമോക്കെ പറയുമോ ?"
"അവൾക്ക് തീരെ മലയാളം അറിയില്ല ചിറ്റേ".

"മയ്യഴിപ്പുഴയുടെ തീരങ്ങളിൽ"  ഇന്ന് വായിച്ചു തീർത്തു. കഴിഞ്ഞ ഓണത്തിന് നാട്ടിൽ പോയപ്പോൾ കൊണ്ട് വന്നതാണ്. അമ്മ പണ്ട് ഡിഗ്രിക്ക് പഠിച്ച പുസ്തകമാണിത്. അവസാനത്തെ പേജിൽ അമ്മയുടെ കൈപ്പടയിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്‌  "നക്ഷത്രപ്രകാശത്തിൽ  അങ്ങകലെ മിന്നിത്തിളങ്ങുന്ന  വെള്ളിയാങ്കല്ല്  അയാൾക്ക് കാണാമയിരുന്നു. ജന്മങ്ങളുടേയും പുനർജന്മങ്ങളുടേയും ഇടയിലെ വിശ്രമസ്ഥലം.അപ്പോഴും അവിടെ ആത്മാവുകൾ തുമ്പികളെപ്പോലെ പറന്നു കളിക്കുന്നുണ്ടായിരുന്നു"

വെള്ളിയാങ്കല്ലിനെ കുറിച്ച്  ആനന്ദിനോട് പറഞ്ഞപ്പോൾ, അടുത്ത നാട്ടിൽ പോക്കിന്  അവിടെ വരെ കൊണ്ടുപോകാമെന്ന ഉറപ്പ് തന്നു...ഇംഗ്ലീഷിൽ!!!

Saturday, March 14, 2015

തുടരും (?)


മൂന്ന്  വർഷം  മുൻപ്, നാളെ  കാണാമെന്ന് പറഞ്ഞ് പോയതാണ്.
ഇന്ന് മറവിയോട് യുദ്ധം ചെയ്ത്, വഴി കണ്ടുപിടിച്ച് ഇവിടെയെത്തിയപ്പോൾ, തീരെ പരിചയമില്ലാത്ത ആരെയോ കണ്ടത് പോലെ .

അന്ന് തിരിച്ച് വരുമെന്ന് തന്നെ കരുതിയാണ് യാത്ര പറഞ്ഞത്....എന്നാലിപ്പോൾ പണ്ട് എഴുതികൂട്ടിയതോന്നും ഞാനായിരുന്നില്ല എന്ന് ഉള്ളിൽ ഇരുന്നാരോ പറയുന്നു.

-ബുദ്ധിയും,ബോധവുമില്ലാത്ത ഒരു വിഡ്ഢി-

ഇപ്പോഴും അതൊക്കെ തന്നെയല്ലേ ??കൂടുതലായി എന്തറിയാം?
മൂന്ന് വർഷം  കൊണ്ട് നാലഞ്ച് നഗരങ്ങൾ കണ്ടു....യാത്രകൾ ശീലമായി....ജീവിക്കാൻ അത്യാവശ്യമായ വസ്തുകൾ എന്തൊക്കെ എന്ന് കണ്ടെത്തി(യൊ ?)

ഒരുപാട് കാലം കൂടി കണ്ട ചങ്ങാതി കുശലം ചോദിച്ചു "ഇപ്പോഴുമുണ്ടോ എഴുത്തൊക്കെ ??"
"ഇല്ല സുഹൃത്തേ..."
"അതെന്തേ ?? "
" എഴുതാൻ ഇപ്പോൾ പ്രത്യേകിച്ച്  സങ്കടങ്ങളൊന്നും ഇല്ല-പ്രിയപെട്ടവരാരും മരിച്ചിട്ടില്ല, നഷ്ടപ്പെടാൻ ഞാൻ ആരെയും പ്രണയിക്കുന്നില്ല (ഉണ്ടോ?)"

നിന്നെ ഞാൻ അത്രയേറെ  മറന്ന് പോയിരിക്കുന്നു, ഓർത്തെടുക്കാൻ ദിവസങ്ങൾ വേണ്ടും വിധം.
ഇനിയൊരിക്കൽ മറന്നാൽ ഒരുപക്ഷെ എന്നെ ഇവിടെ കണ്ടേക്കില്ല; ഇവിടേക്കുള്ള താക്കോൽ നിന്റെ പേരാണ്‌...

Saturday, January 12, 2013

സ്കൂള്‍  യുണിഫോമിനോട്‌  എനിക്ക് പണ്ടേ പ്രിയം പോരാ ...വെള്ള ഷര്‍ട്ടും ,മറൂണ്‍ പാവാടയും,ഷൂസും ശ്വാസം മുട്ടിക്കാന്‍ മാത്രമായി ഒരു ടൈയും...

ഒഴിവുകാലങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ആദ്യം അമ്മവീട്ടിലെ ട്രങ്ക് അലമാരയില്‍ മുത്തശ്ശി അലക്കി വെളുപ്പിച്ച രാമച്ചത്തിന്റെ മണമുള്ള പെറ്റിക്കൊട്ടുകളാണ് ....
അരിയില്‍ പൂഴ്ത്തി വച്ച കോഴിമുട്ടകള്‍ വിരിയാനുള്ള കാത്തിരിപ്പും...ഉണങ്ങിയ റബ്ബര്‍ ഷീറ്റിന്റെ മണവും...തണുത്ത റെഡ് ഒക്സൈട്  തറകളും ...
വൃശ്ചിക മാസത്തിലെ കാര്‍ത്തികയ്ക്ക്  മുടങ്ങാതെ മുറ്റതെത്തുന്ന കറുത്ത അംബാസിഡര്‍ കാര്‍ ...
ജലജ അമ്മായിയുടെ കയ്യിലെ നിറമുള്ള കവറുകള്‍...അവയ്ക്കുള്ളിലെ പുതുമണം മാറാത്ത   ഉടുപ്പുകള്‍ ...
മടിയോടെ ആണെങ്കിലും നീ എനിക്ക് നേരെ നീട്ടിയ സ്വര്‍ണ പോതികളുള്ള  ചോക്ലേറ്റുകള്‍...

പെറ്റിക്കൊട്ടുകളെക്കാള്‍ വളര്‍ന്നു തുടങ്ങിയ കാലം...ചോക്ലേറ്റുകള്‍ മാറി പുത്തന്‍ പാട്ടുകളുടെ കാസെറ്റുകളും,വര്‍ണ്ണ ശബളമായ ഇംഗ്ലീഷ്  മാസികകളും...

പിന്നീട്  ഒഴിവുകാലം വരെ കാക്കാന്‍ കൂട്ടാകാതെ എത്തിയ ചില സമ്മാനങ്ങള്‍ ...
ഒടുവില്‍ നാടടക്കം വിളിച്ചു കൂട്ടി മുല്ലപ്പൂ  മണക്കുന്ന പന്തലില്‍  വച്ച്  കഴുത്തില്‍  താലിയും കയ്യില്‍ ഇളം പച്ച നിറത്തില്‍ ഒരു സാരിയും...

അന്ന് മുമ്പൈക്കുള്ള  ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ എന്റെ ഒഴിവുകാലങ്ങള്‍ എനിക്ക്  മംഗളം നെര്‍ന്നിട്ടുണ്ടാവണം....

സിഗറെറ്റ്കുറ്റികള്‍  ദ്വാരം വീഴ്ത്തിയ തൂവെള്ള നിറമുള്ള എന്റെ കിടക്കവിരിക്ക്  രാമച്ചത്തിന്റെ മണമുണ്ടോ എന്ന് വെറുതെ മണത്ത്  നോക്കി...ഇല്ല...
അലക്ക് കുട്ടയില്‍ നിന്ന്  നിന്റെ മുഷിഞ്ഞ വസ്ത്രങ്ങള്‍ എന്നെ പരിഹസിച്ച് ചിരിക്കുന്നു...

ഇന്ന് ഞാന്‍ അറിയുന്നു ഗിരീ.എനിക്ക് പ്രണയം നിന്നോടായിരുന്നില്ല ...എന്റെ ഒഴിവുകാലങ്ങളോടായിരുന്നു...

Monday, December 24, 2012

ഇനിയുമെത്ര ദില്ലികള്‍ ??

ചോര  മണക്കുന്നു ഈ പത്രത്താളുകളില്‍,
അങ്ങ് ദില്ലിയിലെ റോഡരുകില്‍ നീ ഒഴുക്കിയ ചോരയുടെ മണം.
നിന്‍റെ മുറിവുകളില്‍ ഇന്ന് ഞാനും പുരട്ടാം,
എന്റെ കണ്ണുനീരിന്‍റെ ഉപ്പ് .

നീറ്റലാല്‍ നീ പുളയുമ്പോള്‍ 
കാമ വെറി  പൂണ്ട നായ്ക്കള്‍ ഓരിയിടും 
ഭയന്നവ മാളങ്ങളില്‍ ഒളിക്കും 
നമുക്കവയെ കല്ലെറിയാം, 
നിന്നെ തീണ്ടിയ അവയുടെ നഖങ്ങള്‍ 
നമുക്ക് പിഴുത്  മാറ്റാം, 
തൂക്കിലേറ്റാം, ചുട്ട്  കൊല്ലാം. 

ഇരുട്ടിനെ ഇനി നീ ഭയക്കണ്ട; 
നിനക്കായ്‌  ഇതാ ഒരായിരം മെഴുതിരികള്‍. 

ഈ നാളങ്ങള്‍  ഒന്നാകട്ടെ...
തീ ജ്വാലയായ്  ഉയരട്ടെ... 
അതില്‍ ഇന്ത്യ  എരിയട്ടെ...
എരിഞ്ഞടങ്ങട്ടെ ...
ഒടുവില്‍ അഗ്നിശുധിയോടെ പുനര്‍ജ്ജനിക്കട്ടെ-
ഒരു നവ ഇന്ത്യ... 

മറവിരോഗം

 വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...