Tuesday, April 7, 2015

മറന്നിട്ടുമെന്തിനോ...

ഡൽഹിൽ  എം എഫ്  എ   അവസാന വർഷം  പഠിക്കുന്ന കാലത്താണ് പാരീസ്   എന്ന മോഹം  തലയ്ക്ക്   പിടിച്ചത്. തിരിച്ച്‌ നാട്ടിലേക്കില്ല എന്ന  തീരുമാനവും ഒരു പരിധി  അതിനു കാരണമായി. പായൽ മൂടിയ ചിന്തകളെ ഉൾകൊള്ളിക്കാനാവാത്ത  വിധം വർണാഭമായികഴിഞ്ഞിരുന്നു ,അന്ന്,എന്‍റെ ചക്രവാളം.

തിരിഞ്ഞ് നോക്കിയാൽ മാത്രം, വിദൂരതയിൽ എവിടെയോ, കാണാൻ പാകത്തിന് കുറേ മുഷിഞ്ഞ ഓർമ്മകൾ ബാക്കി വച്ചു ,കൂട്ടത്തിൽ അമ്മയേയും...

ഒരു പെട്ടി നിറയെ പ്രതീക്ഷകളുമായി ചെന്നിറങ്ങിയത് നനഞ്ഞൊട്ടിയ ഒരു പാരീസ്  സായാഹ്നത്തിലേക്ക് .

മിനുങ്ങുന്ന കുമിളകൾ പൊങ്ങുന്ന ഷാമ്പെയിൻ  കുപ്പികൾക്ക് നടുവിൽ നിന്ന് കണ്ടെടുത്തതാണ്, ആന്ദ്രേ, നിന്നെ. ചെറി പൂക്കളും, കാപ്പിയുടെ മണവും പാരീസ് വസന്തനത്തിന് വിയലിനിൽ നീ തീർത്ത സംഗീതവും.
എന്റെ സ്വപ്നങ്ങളിൽ മാത്രം അപ്പോഴും മഴ പെയ്തുകൊണ്ടിരുന്നു- മണ്ണിന്റെ മണമുള്ള, മാമ്പൂ പൊഴിയുന്ന തുലാമഴ...     
"എന്നെ കൊണ്ട് പോകൂ, എന്നും മഴ പെയ്യുന്ന നിന്റെ ഗ്രാമത്തിലേക്ക്"-തിളങ്ങുന്ന നിന്റെ നീല മിഴികളിലെ ശാഠ്യം!

മറന്നു വച്ചതെന്തോ തിരിച്ചെടുക്കാൻ വന്നതാണെന്നാണ് കരുതിയത്. മഴ കാണാൻ, കൂട്ടിനു നീയും.
ഒരു പെട്ടിക്കുള്ളിലിട്ട് കൊണ്ട് പോകാൻ കഴിയുന്നവയല്ല മറന്നു വച്ചത് എന്ന തിരിച്ചറിവിന്‌ അകമ്പടിയായി  മഴ പെയ്തു തുടങ്ങുന്നു.

ഈ രാത്രിമഴ പെയ്യുന്നനത് നിനക്ക് വേണ്ടിയാണ്, ആന്ദ്രേ.
ഒരിക്കൽ എന്നെ മോഹിപ്പിച്ചിരുന്ന നിന്‍റെ നഗരത്തിന് വേണ്ടി,
ഒരിക്കലും മഴ തുള്ളികൾ പറ്റിപ്പിടിച്ചിരിക്കാൻ ഇടയില്ലാത്ത നിന്‍റെ ജനാലച്ചില്ലുകൾക്ക് വേണ്ടി ,
തൂവാനം വീണ് നനയാൻ ഇടയില്ലാത്ത നിന്‍റെ കിടക്കയ്ക്കു വേണ്ടി,
നിന്‍റെയുള്ളിൽ ഞാൻ മുറിച്ചിട്ട വയലിൻ കമ്പികൾക്ക് വേണ്ടി;


No comments:

മറവിരോഗം

 വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...