Tuesday, March 31, 2015

ആനന്ദുമായുള്ള  വിവാഹം ഏകദേശം ഉറപ്പിക്കും എന്നായപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു, "അവരാരും തന്നെ മലയാളം പറയില്ല അമ്മാ ".
ആനന്ദ്  ജനിക്കുന്നതിനും വളരെ മുൻപ് തന്നെ ലണ്ടനിൽ സ്ഥിര താമസമാക്കിയിരുന്നു ആ കുടുമ്പം.

ചലിപ്പിക്കാൻ കഴിയുന്ന ചുണ്ടിന്റെ ഒരു വശം വിടർത്തി അമ്മ അന്ന് ചിരിച്ചു.

skype ലൂടെ ആനന്തിനെ കണ്ട് സംസാരിച്ചുവെന്ന് അറിഞ്ഞ് വിളിച്ച രമ  ചിറ്റയോടും ഞാൻ പറഞ്ഞു നോക്കി ,"അവർക്കാർക്കും മലയാളം അറിയില്ല  ചിറ്റേ"

"സാരമില്ല. നിനക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ എന്താ ബുദ്ധിമുട്ട്?"

"എന്ത് ബുധിമുട്ട് ??",അന്ന് രാത്രി അലമാരയിലിരുന്ന് ബാല്യകാലസഖിയും,ഖസാകിന്‍റെ ഇതിഹാസവും ചോദിച്ചു  ,"മാത്രമോ  ബൈറണേയും,മാർഖസിനേയും നീ ഞങ്ങളെക്കാളേറെ സ്നേഹിക്കുന്നു എന്നുമറിയാം ".

എനിക്ക് അന്ന് കരച്ചിലും ദേഷ്യവും വന്നു. മറുപടി പറയാൻ നിന്നില്ല...വായിച്ചുകൊണ്ടിരുന്ന "Between the Acts" മടക്കി വച്ച് ഞാൻ "നീർമാതളം  പൂത്ത കാലം"നിവർത്തി  വായിക്കാൻ തുടങ്ങി .

വിവാഹത്തിന് അമ്മയെ വീൽ ചെയറിൽ ഇരുത്തി കൊണ്ട് വരാമെന്നൊരു അഭിപ്രായം ബന്ധുക്കൾ പറഞ്ഞെങ്കിലും  അച്ഛൻ അത് വേണ്ടെന്ന് തീർത്ത്  പറഞ്ഞു.

എന്റെ കൈ പിടിച്ചു കൊടുക്കുമ്പോൾ  ആനന്ദിന്‍റെ  സൗകര്യാർത്ഥമാകണം അച്ഛൻ പറഞ്ഞു, "Best Wishes".

വിവാഹശേഷം,ചടങ്ങിന്, ആനന്ദിന്‍റെ ഫ്ലാറ്റിൽ വിളക്കെടുത്ത് കേറിയ ശേഷം അമ്മയെ കാണാൻ ഞങ്ങൾ ചെന്നു. ആനന്ദിന്‍റെ  കൈ പിടിച്ച് അമ്മ ശബ്ദമില്ലാതെ കരഞ്ഞുകൊണ്ടിരുന്നു.

കൊണ്ട് പോകാൻ എടുത്ത  പെട്ടിയിൽ അധികവും ഞാൻ പുസ്തകങ്ങളാണ് അടുക്കിയത്. ഭാരം കൂടിയാൽ പിഴ അടക്കേണ്ടി വരുമെന്ന് ആനന്ദ് ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു....ഇംഗ്ലീഷിൽ.

യാത്ര അയക്കാൻ airportൽ വന്നപ്പോൾ അച്ഛൻ തന്ന "വിശ്വസാഹിത്യ മഞ്ചരി" കൂടി ആയപ്പോൾ ഉറപ്പായും പിഴ അടക്കേണ്ടി വരുമെന്ന് പറഞ്ഞ്  മുഖം കറുപ്പിച്ചു, അതും ഇംഗ്ലീഷിൽ തന്നെ .

ഞങ്ങൾ ലണ്ടനിൽ എത്തിയതിൽ പിന്നെ ആഴ്ചയിൽ ഒന്നോ രണ്ടോ  ദിവസം  അയൽപക്കത്തെ കുട്ടികളുടെ ആരുടെയെങ്കിലും സഹായത്തിൽ  അച്ഛൻ  skype ൽ വിളിക്കും. അമ്മയ്ക്ക്‌  കാണും വിധം ഫോണ്‍ ചരിച്ച്  പിടിച്ച് കൊടുക്കും. ഒരുപാട് നിർബന്ധിക്കുമ്പോൾ അമ്മ ഒരു നിമിഷം ഫോണിലേക്ക് നോക്കും അത്ര തന്നെ.

അമ്മുവിനെ  ഞാൻ  ഏഴു മാസം ഗർഭിണിയയിരിക്കുമ്പോഴാണ് അമ്മയ്ക്ക് രോഗം കലശലായത്. യാത്ര ചെയ്യാൻ   ഡോക്ടർ  അനുവദിച്ചില്ല.

ആനന്ദ്  പോയി അമ്മയെ കണ്ട് വരാമെന്ന് പറഞ്ഞപ്പോഴേ എനിക്ക് മനസ്സിലായി അമ്മ പോയി എന്ന്. ആനന്ദിന്‍റെ മമ്മിയെ കെട്ടിപ്പിടിച്ച് അന്നൊരുപാട് കരഞ്ഞു. ചേർത്ത് പിടിച്ച്‌  മമ്മി  ആശ്വസിപ്പിച്ചു...ഇംഗ്ലീഷിൽ.

അമ്മുവിന്‍റെ  ഒന്നാം പിറന്നാളിന് അച്ഛൻ ലണ്ടനിൽ വന്നിരുന്നു. എനിക്ക് ഒരു പെട്ടി നിറയെ പുസ്തകങ്ങളും അമ്മുവിന് ഒരു കുഞ്ഞികമ്മലുമായിട്ട്...പിന്നീട് ഒരുപാടു തവണ വിളിച്ചെങ്കിലും ഇങ്ങോട്ട് വരാൻ അച്ഛന്  താല്പര്യമില്ല

ഇന്ന് അമ്മയുടെ അഞ്ചാം ചരമ വാർഷികമാണ്. അച്ഛൻ ഇപ്പോൾ വിളിച്ച് വച്ചതേ ഉള്ളു.
കൊച്ചുമോളോടാണ് കൂടുതലും സംസാരം...ഇംഗ്ലീഷിൽ.

കഴിഞ്ഞ ആഴ്ച  ഒരുപാട് കാലംകൂടി  രമ   ചിറ്റ വിളിച്ചിരുന്നു."ഏട്ടൻ പറഞ്ഞു വിശേഷങ്ങളൊക്കെ അറിയാറുണ്ട്. മോളെവിടെ? അവൾ വർത്തമാനമോക്കെ പറയുമോ ?"
"അവൾക്ക് തീരെ മലയാളം അറിയില്ല ചിറ്റേ".

"മയ്യഴിപ്പുഴയുടെ തീരങ്ങളിൽ"  ഇന്ന് വായിച്ചു തീർത്തു. കഴിഞ്ഞ ഓണത്തിന് നാട്ടിൽ പോയപ്പോൾ കൊണ്ട് വന്നതാണ്. അമ്മ പണ്ട് ഡിഗ്രിക്ക് പഠിച്ച പുസ്തകമാണിത്. അവസാനത്തെ പേജിൽ അമ്മയുടെ കൈപ്പടയിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്‌  "നക്ഷത്രപ്രകാശത്തിൽ  അങ്ങകലെ മിന്നിത്തിളങ്ങുന്ന  വെള്ളിയാങ്കല്ല്  അയാൾക്ക് കാണാമയിരുന്നു. ജന്മങ്ങളുടേയും പുനർജന്മങ്ങളുടേയും ഇടയിലെ വിശ്രമസ്ഥലം.അപ്പോഴും അവിടെ ആത്മാവുകൾ തുമ്പികളെപ്പോലെ പറന്നു കളിക്കുന്നുണ്ടായിരുന്നു"

വെള്ളിയാങ്കല്ലിനെ കുറിച്ച്  ആനന്ദിനോട് പറഞ്ഞപ്പോൾ, അടുത്ത നാട്ടിൽ പോക്കിന്  അവിടെ വരെ കൊണ്ടുപോകാമെന്ന ഉറപ്പ് തന്നു...ഇംഗ്ലീഷിൽ!!!

Saturday, March 14, 2015

തുടരും (?)


മൂന്ന്  വർഷം  മുൻപ്, നാളെ  കാണാമെന്ന് പറഞ്ഞ് പോയതാണ്.
ഇന്ന് മറവിയോട് യുദ്ധം ചെയ്ത്, വഴി കണ്ടുപിടിച്ച് ഇവിടെയെത്തിയപ്പോൾ, തീരെ പരിചയമില്ലാത്ത ആരെയോ കണ്ടത് പോലെ .

അന്ന് തിരിച്ച് വരുമെന്ന് തന്നെ കരുതിയാണ് യാത്ര പറഞ്ഞത്....എന്നാലിപ്പോൾ പണ്ട് എഴുതികൂട്ടിയതോന്നും ഞാനായിരുന്നില്ല എന്ന് ഉള്ളിൽ ഇരുന്നാരോ പറയുന്നു.

-ബുദ്ധിയും,ബോധവുമില്ലാത്ത ഒരു വിഡ്ഢി-

ഇപ്പോഴും അതൊക്കെ തന്നെയല്ലേ ??കൂടുതലായി എന്തറിയാം?
മൂന്ന് വർഷം  കൊണ്ട് നാലഞ്ച് നഗരങ്ങൾ കണ്ടു....യാത്രകൾ ശീലമായി....ജീവിക്കാൻ അത്യാവശ്യമായ വസ്തുകൾ എന്തൊക്കെ എന്ന് കണ്ടെത്തി(യൊ ?)

ഒരുപാട് കാലം കൂടി കണ്ട ചങ്ങാതി കുശലം ചോദിച്ചു "ഇപ്പോഴുമുണ്ടോ എഴുത്തൊക്കെ ??"
"ഇല്ല സുഹൃത്തേ..."
"അതെന്തേ ?? "
" എഴുതാൻ ഇപ്പോൾ പ്രത്യേകിച്ച്  സങ്കടങ്ങളൊന്നും ഇല്ല-പ്രിയപെട്ടവരാരും മരിച്ചിട്ടില്ല, നഷ്ടപ്പെടാൻ ഞാൻ ആരെയും പ്രണയിക്കുന്നില്ല (ഉണ്ടോ?)"

നിന്നെ ഞാൻ അത്രയേറെ  മറന്ന് പോയിരിക്കുന്നു, ഓർത്തെടുക്കാൻ ദിവസങ്ങൾ വേണ്ടും വിധം.
ഇനിയൊരിക്കൽ മറന്നാൽ ഒരുപക്ഷെ എന്നെ ഇവിടെ കണ്ടേക്കില്ല; ഇവിടേക്കുള്ള താക്കോൽ നിന്റെ പേരാണ്‌...

മറവിരോഗം

 വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...